Sunday, February 21, 2016

തൂവാല

കടും നിറത്തിലൊരു
തൂവാല നെയ്യണം.
സൂര്യകാന്തിപ്പാടത്തിന്റെ
തെച്ചിക്കാടുകളുടെ
ഇഴയടുപ്പത്തിൽ
ചിന്തകളെ ചിതറിപ്പിക്കുന്നയൊന്ന്.

കുടിച്ച് കുരവയിടാൻ മാറ്റിവെച്ച
ശനിയാഴ്ച്ചകളെ

പുതപ്പിന്‌ താഴെ
തലയിണയ്ക്ക് താഴെ
മനസ്സിനെ കയറൂരിവിട്ട ഞായറാഴ്ച്ചകളെ

അവധി ദിനങ്ങളുടെ അധികകുളിനേരങ്ങളെ
തുണിയലക്കുമ്പോളതിർത്തി വിട്ട കിനാക്കളെ

സൂചിയിൽ കൊരുക്കണം.

പനിക്കിടക്കയെ
പാറമുകളിലെ പാതിരാവെട്ടത്തെ
ഉച്ചച്ചൂടിലെ മാംസഗാനങ്ങളെ
ചവച്ചിറക്കിയ തെറിച്ചുവകളെ
വേനലവധിയിലൊളിഞ്ഞ് നോക്കിയവയെ

അടിനൂലായ് ചുറ്റണം.

അരികുകളിൽ
അണഞ്ഞ റാന്തലിൽ നിന്ന് വിടർന്നയിരുട്ടും
ആശകളുടെ ആനമയിലൊട്ടകങ്ങളും
നുണകളുടെ പൂർണതയും
കഥകളുടെ വിശ്വാസ്യതയും

കൈനൂലിടാം.

തുടർച്ചകളുടെ നിരർഥകതയിൽ
പ്രായോഗികതയുടെ കലണ്ടർക്കളങ്ങളിൽ
കിറുക്കിന്റെയീ ഉറുമാല്‌ പാറിക്കാം

രണ്ട് ഭ്രാന്തൻ കിനാക്കൾക്കിടയിലായ്
സേതുബന്ധനം
രണ്ട് ഒളിച്ചോട്ടങ്ങല്ക്കിടയിലായ്
ദീർഘനിശ്വാസം.